2014, ഡിസംബർ 9, ചൊവ്വാഴ്ച

സംഭവാമി യുഗേ യുഗേ



പ്രഭാത സവാരി ----- സംഭവാമി യുഗേ യുഗേ
--------------------------------------------------------------------------
രാവിലെ എഴുനേക്കാൻ ഭയങ്കര മടി. പുതച്ചുമൂടി കിടക്കാൻ സുഖം. ചെറിയ മഞ്ഞുണ്ട്. നടക്കാൻ ഇറങ്ങിയപ്പോഴാണ് ഓർത്തത്‌ ഇത് ഡിസംബർ ആയിരിക്കുന്നു. മഞ്ഞു കാലമായി.
രാത്രിയിലും നല്ല ട്രാഫിക്. ശബരിമല വണ്ടികളാണ്. കേരളത്തിലെ റോഡിന്റെ സ്ഥിതി വകവയ്ക്കാതെ ഉള്ള വിടീലാണ്. അപ്പോഴാണ്‌ എതിരെ ഒരു സുഹൃത്ത് വരുന്നത് കണ്ടത്. വളരെ നാളായിട്ടു കാണുകയാണ്. അയാൾക്ക്‌ ഹാര്ട്ട് ചികിത്സ കഴിഞ്ഞു വിശ്രമം ആയിരുന്നു. കേരളം ഇപ്പോൾ രോഗങ്ങളുടെ എല്ലാം തലസ്ഥാനം ആയിരിക്കയാണ്. ഹൃദ്രോഗം, സ്ട്രോക്ക്, ക്യാൻസർ, പലതരം വൈറൽ പനികൾ, പ്രെഷർ, കൊളസ്ട്രോൾ എന്ന് വേണ്ട സകല വയ്യാവേലികളും വാതുക്കൽ വന്നു നില്ക്കുകയാണ്. ചികിത്സിക്കാൻ പാക്കേജുകളുമായി മൾട്ടി specialty ആശുപത്രികൾ റെഡി.
ഒരു പള്ളിയുടെ മുൻപിൽ വലിയ ഒരു ക്രിസ്തുമസ് സ്റ്റാർ കത്തിച്ചു തൂക്കിയിട്ടിരിക്കുന്നു. ക്രിസ്തുമസ് അടുക്കാറായി. ഓരോ വർഷം കഴിയുമ്പോഴും പുതിയ തരം സ്റ്റാറുകളാണ് വിപണിയിൽ. LED ലൈറ്റുകലളുള്ള ഡിസൈൻ ആണ് ഇപ്പോൾ കൂടുതൽ കാണുന്നത്. ഇനി ഗ്രീറ്റിങ്ങ് കാർഡു കളുടെ സമയമായി. പോസ്റ്റ്‌ വഴി അയക്കുന്ന ഗ്രീറ്റിങ്ങ് കാർഡുകളുടെ വിപണി ഇപ്പോഴും കുറഞ്ഞിട്ടില്ല. ഓണ്‍ലൈൻ ഗ്രീറ്റിങ്ങുകളാണ് കൂടുതൽ. അഴിമതിയും, അനാചാരങ്ങളും, കഷ്ടപ്പാടുകളും, ലോകത്തെല്ലാം നിയന്ത്രണാതീതമായപ്പോൾ ഭൂമിയിൽ രക്ഷകനായി പിറന്ന ദൈവപുത്രന്റെ തിരുപിറവി ദിനം. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ക്രിസ്തുമസ് എത്തുന്നു. എല്ലാവര്ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് നേരുന്നു.
എല്ലാ മതങ്ങളിലും ഇത് പോലെ ദൈവം രക്ഷകനായി അവതരിക്കുന്നതായി പറയുന്നുണ്ട്. എപ്പോഴെല്ലാം ധർമ്മത്തിന് തളർച്ചയും അധർമ്മത്തിനു ഉയർച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരെ സംഹരിക്കാനും എല്ലാ ദുഷ്ടതയും ഇല്ലാതാക്കി ധർമ്മം പുനഃസ്ഥാപിക്കാനായി ഭഗവാൻ ഓരോ യുഗങ്ങളിലും അവതരിക്കുമെന്നു ഭഗവത് ഗീതയിൽ പറയുന്നു.
യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധർമ്മസംസ്ഥാപനാർഥായ സംഭവാമി യുഗേ യുഗേ
ഇപ്പോഴത്തെ പോലെ മൂല്യച്യുതി ഒരിക്കലും ലോകത്തുണ്ടായിട്ടില്ല. ധർമ്മം പുനസ്ഥാപിക്കാൻ ആരെങ്കിലും അവതരിക്കുമെന്നു ആശിക്കാം.
……….. അതോ ദൈവവും നമ്മെ കൈയോഴിഞ്ഞോ?

കർമ്മ ഫലം



പ്രഭാത സവാരി --- കർമ്മ ഫലം
-----------------------------------------------------------------
ദിവസവുമുള്ള ഈ നടപ്പു ബോറായിരിക്കുന്നു. പുതിയ കാഴ്ചകളൊന്നും ഇല്ല. നല്ല തണുപ്പ്. ഒരു ടെമ്പോ വാൻ മുട്ടി മുട്ടിയില്ല എന്ന വണ്ണം അടുത്ത് കൂടി  കടന്നു പോയി. കൊടിയേറ്റം സിനിമയിൽ ഗോപിയുടെ ഡയലോഗ് ഓർമ്മ വന്നു. "എന്തോരു സ്വീഡ്".
 
പട്ടികുഞ്ഞുങ്ങളുടെ കരച്ചിൽ. വൈറ്റിംഗ് ഷെഡിൽ ഒരു തള്ളപ്പട്ടിയും കുറച്ചു കുഞ്ഞുങ്ങളും കളിക്കുന്നു. എന്തൊരു സ്നേഹ പ്രകടനം. കുഞ്ഞുങ്ങളുടെ  തണുപ്പ് മാറ്റാൻ തള്ള കെട്ടി പിടിച്ചു കിടത്തുകയാണ്. ഈ കുഞ്ഞുങ്ങളെ പ്രസവിച്ചു പാൽ  കൊടുത്തു കഷ്ടപെട്ടു സംരക്ഷിച്ചു വളർത്തുന്നത് എന്തു പ്രതിഫലം ആഗ്രഹിച്ചാണ്. പ്രകൃതി അവയ്ക്ക് കൊടുത്തിരിക്കുന്ന ഒരു പ്രേരണയാണത്‌. ഇതു പോലെ തന്നെ കോഴി തന്റെ  കുഞ്ഞുങ്ങളെ എത്ര ശ്രദ്ധയോടെ വളർത്തി വലുതാക്കി വിടുന്നു. അതു കുഞ്ഞുങ്ങളിൽ നിന്നും തിരിച്ചു ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രകൃതിയിലെല്ലാം ശ്രദ്ധിച്ചാൽ ഇങ്ങിനെയുള്ള ഉൾപ്രേരണ ( instinct ) കാണാം.

മനുഷ്യർ പക്ഷെ എന്ത് ചെയ്യുമ്പോഴും അതിന്റെ പ്രതിഫലത്തെ പറ്റിയും ചിന്തിക്കും. വിവാഹം കഴിക്കുമ്പോൾ, കുഞ്ഞുണ്ടാകുമ്പോൾ, ജോലിചെയ്യുമ്പോൾ, എന്തിനു കുഞ്ഞുങ്ങളെ വളർത്തുമ്പോൾ പോലും  എപ്പോഴും അതിൽ നിന്നുള്ള ലാഭത്തെ പറ്റിയുള്ള കണക്കു കൂട്ടൽ ഉണ്ട്. ചിലർ മക്കളെ കുറ്റപ്പെടുത്തുന്നത് കേൾക്കാം. നിന്നെ ജനിപ്പിച്ച സമയത്ത്‌ ഒരു തെങ്ങ് വച്ചിരുന്നെങ്കിൽ എനിക്ക് വല്ല ഗുണോം ഉണ്ടായെനേം. എനിക്ക് വയ്യാതാകുംപോൾ ഒരു താങ്ങാകുമെന്നു വിചാരിച്ചാണ് നിന്നെയൊക്കെ വളർത്തിയത്‌. എന്നൊക്കെ. മനുഷ്യർക്ക്‌ ബുദ്ധിയും, വിവേകവും, വിദ്യാഭ്യാസവും എല്ലാം ഉണ്ടായപ്പോൾ എല്ലാ പ്രവൃത്തികൾക്കും ലാഭേശ്ച ഉണ്ടായി.  തീർച്ചയായും നാം ഈ പ്രവൃത്തികളിലും അതിന്റെ സുഖ ദുഖങ്ങളിലും എല്ലാം സന്തോഷം അനുഭവിക്കുന്നുണ്ട്.

പ്രതിഫലത്തെ പറ്റി ചിന്തിച്ചു കൊണ്ട് പ്രവർത്തിക്കുമ്പോൾ തീർച്ചയായും ആ പ്രവൃത്തി നന്മയില്ലത്തതാകും, സന്തോഷവും സുഖവും ഇല്ലാത്തതാകും. കിട്ടാൻ പോകുന്ന fees ന്റെ തുകയെ പറ്റി ചിന്തിച്ചു കൊണ്ട് operation നടത്തുന്ന doctor, ശമ്പളം കൂട്ടി കിട്ടുന്നതിനെ പറ്റി ആലോചിച്ചു കൊണ്ടു പഠിപ്പിക്കുന്ന അദ്ധ്യാപകൻ, കിട്ടാൻ പോകുന്ന ശാരീരിക സൗഖ്യത്തെ പറ്റി ചിന്തിച്ചു കൊണ്ട് വ്യായാമം ചെയ്യുന്നവർ. ഇതൊക്കെ സന്തോഷം തരാത്ത പ്രവൃത്തികളാണ്. നാം ചെയ്യുന്ന ജോലിയിലാണ് സന്തോഷം കാണേണ്ടത്.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ. അവര്ക്ക് എല്ലാം കളികളാണ്. അവർ അതെല്ലാം ആസ്വദിക്കുന്നു. പക്ഷെ ഈ കളികളെല്ലാം അവരുടെ പഠനത്തിന്റെയും മാനസിക വളര്ച്ചയുടെയും ഭാഗമാണ്. അവർ പക്ഷെ അതിനെ പറ്റി ചിന്തിക്കുന്നില്ല.

കർമ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചന
മാ കർമ്മഫല ഹേതുർഭൂർ -
മാ തേ സന്ഗോസ്ത്വ കർമ്മണി     ----    (ഭഗവത് ഗീത)

പ്രവൃത്തിയിൽ മാത്രമേ നിനക്ക് അധികാരമുള്ളൂ. അതിന്റെ ഫലത്തിന്മേൽ ഒരിക്കലും അധികാരം ഇല്ല. നീ ഫലം ഉദ്ദേശിച്ചു പ്രവർത്തിക്കുന്നവൻ ആകരുത്. പ്രവൃത്തി ചെയ്യാതിരിക്കുകയും അരുത്.--- കർമ്മത്തെ പറ്റി ഇതിലും സത്യസന്ധമായ ഒരു പഠനവും  നിർവചനവും  ഉണ്ടാവില്ല. 

കർമ്മത്തെ കുറിച്ച് ഭഗവത് ഗീതയിൽ വളരെ അധികം വിശദീകരിക്കുന്നുണ്ട്. മനസ്സിനാൽ നിയന്ത്രിതമായ കർമ്മം ആണ് ചെയ്യേണ്ടത്. മനസ്സർപ്പിക്കാതെ  ചെയ്യുന്നതൊന്നും ശരിയായ കർമ്മമാവില്ല.   കർമ്മം ചെയ്യതെയിരുന്നാൽ ശരീര പാലനം പോലും അസാധ്യമാകും. ജനിക്കുമ്പോൾ മുതൽ മരണം വരെയുള്ള കർമ്മങ്ങളാണ് ജീവിതം തന്നെ.  കൂടാതെ ധാരാളം കാര്യങ്ങൾ.

ഈ മഹത് ഗ്രന്ഥത്തെ രാഷ്ട്രീയമാക്കരുതേ എന്ന് ആഗ്രഹം… . ഇത് നഷ്ടപ്പെടാൻ വയ്യ.

2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ഹിമാലയൻ സംഗീതം



പ്രഭാത സവാരി --- ഹിമാലയൻ സംഗീതം
-----------------------------------------
നടക്കാൻ ഇറങ്ങി അല്പം പോയപ്പോൾ എതിരെ ദിവസവും കാണുന്ന ഒരു സുഹൃത്തിനെ കണ്ടു. അയാൾ ഇന്ന് നേരത്തെ ഇറങ്ങിയെന്നു തോന്നുന്നു.  കൈ പൊക്കി അഭിവാദ്യം.. ഏതാണ്ട് ഒരു കിലോമീറ്റർ ആയപ്പോൾ ദൂരെ നിന്നും അയ്യപ്പൻ പാട്ട് കേൾക്കാം. നേർത്ത സുഖകരമായ ശബ്ദം. മൈക്ക് ഉപയോഗിക്കാതെ പാടുന്നത് കേൾക്കാനാണ്‌ എനിക്കിഷ്ടം.

പൊതുപരിപാടികൾക്കും,  ഉത്സവങ്ങൾക്കും, ഘോഷ യാത്രകൾക്കുമെല്ലാം ആംപ്ലിഫയർ വച്ചു ഉച്ചത്തിൽ  ശബ്ദം കേൾക്കുന്നത് എനിക്ക് എപ്പോഴും അസഹനീയമായിട്ടാണ് തോന്നിയിട്ടുള്ളത്. അതുപോലെ കല്യാണങ്ങൾക്ക് പോകാൻ വേണ്ടി എർപെടുത്തുന്ന ആഡംബര ബസ്സുകളിൽ വയ്ക്കുന്ന തട്ട് തകർപ്പൻ ശബ്ദ കോലാഹലം. നിവർത്തിയില്ലെങ്കിൽ മാത്രമേ ഞാൻ ഇതിലൊക്കെ ചെന്നു പെടൂ. അല്ലെങ്കിൽ ചെവിയിൽ പ്ലഗ് വച്ചിരിക്കും. സിനിമാ തിയേറ്ററിൽ നിന്നും ഇറങ്ങി പോന്നിട്ടുണ്ട് . ആളുകള് തിയേറ്ററിൽ സിനിമ കാണാത്തത് ഈ ശാസ്ത്രീയമല്ലാത്ത അമിത ശബ്ദം കാരണം ആയിരിക്കാം. അതോ ഇതെന്റെ കുഴപ്പം ആണോ. എന്തായാലും ഉച്ചത്തിലുള്ള ശബ്ദം എനിക്കിഷ്ടമല്ല.

വീണ്ടും അയ്യപ്പൻ  പാട്ടു ശ്രദ്ധിച്ചു. ദൂരെ നിന്നും ഇഴഞ്ഞിഴഞ്ഞു വരുന്ന ശബ്ദം. കാറ്റിനനുസരിച്ച് ഏറ്റക്കുറച്ചിലുകൾ. നാച്ചുറൽ ആയ നാടൻ സംഗീതം.  എന്റെ മനസ്സ് 45 വർഷത്തിനു മുൻപുള്ള അനുഭവങ്ങളിലേക്ക്‌ പോയി.

ആസ്സാമിനും വടക്കുള്ള അരുണാചൽ പ്രദേശ്‌ (അന്ന് NEFA ). ഹിമാലയത്തിൽ. ദിബാങ്ങ് വാലി ഡിവിഷന്റെ ഹെഡ് ക്വാര്റ്റെർ അനിനി . നമ്മുടെ അതിര്ത്തിയോടെ ചേർന്നുള്ള സ്ഥലം.  റോഡും ഒന്നും ഇല്ലാത്ത ഉൾ പ്രദേശം. ചെല്ലണമെങ്കിൽ പത്തു പതിനാറു ദിവസത്തെ ക്ലേശകരമായ mountaineering അല്ലെങ്കിൽ helicopter. (അന്നത്തെ കാര്യം ആണ് )  കിഴക്കൻ പ്രദേശം ആയതു കൊണ്ട് വൈകിട്ട് 5 മണി ആകുമ്പോഴേക്കും രാത്രി ആകും. രാവിലെ 4 മണിക്ക് നേരം വെളുക്കും. മിക്കവാറും ദിവസം മഴ. എപ്പോഴും തണുപ്പ്. ചുറ്റിലും മഞ്ഞുമൂടിയ പർവതങ്ങൾ. ഒരു മാസം മഞ്ഞു പെയ്യും. കുറച്ചു നാൾ മഞ്ഞു മൂടി കിടക്കും. മഞ്ഞു വീഴുന്നത് നല്ല കാഴ്ചയാണ്. അനുഭവിച്ചറിയെണ്ടതാണിതെല്ലാം.  റേഷൻ കിട്ടുന്നതു വിമാനത്തിൽ Air Drop ചെയ്താണു.

മലയാളികൾ ചീട്ടു കളിച്ചാണു വൈകിട്ടു സമയം കളയുന്നതു. പിന്നെയുള്ളതു ബംഗാളികൾ, അസ്സാംകാർ, തമിഴർ. ബീഹാറികൾ, നാട്ടുകാരായ ആദിവാസികൾ.

 ഓഫീസിൽ ഭേദപ്പെട്ട ഒരു വായന ശാല ഉണ്ടായിരുന്നു. എല്ലാ ഭാഷകളിലുമുള്ള നല്ല പുസ്തകങ്ങൾ. എനിക്ക് അതായിരുന്നു അവിടെ രക്ഷയായത്. വായന ശീലം ഉണ്ടായതും മലയാളത്തിലും, ബംഗാളിയിലും, ഇംഗ്ലീഷിലുമുള്ള എഴുത്തുകാരെയുമെല്ലാം ഇഷ്ടപ്പെടാനുമുള്ള അവസരം ഉണ്ടായതും അവിടെ വച്ചാണ്. രാത്രിയിൽ റാന്തൽ വിളക്കും കത്തിച്ചു വച്ചു വളരെ നേരം പുസ്തകം വായിച്ചു കൊണ്ടിരിക്കുമായിരുന്നു. കമ്പിളിയും രസായിയും പുതച്ചു കൈ മാത്രം പുറത്തിട്ടു കൊണ്ടാണ് വായന. ചില ദിവസങ്ങളിൽ  ദൂരെ നിന്നും ആദിവാസികളുടെ നാടൻ പാട്ട്  കേൾക്കാം. എനിക്കത് കേട്ടിരിക്കാൻ വലിയ സുഖമായിരുന്നു.

അവിടെ നാട്ടുക്കാർ മിസ്മികൾ എന്ന ആദിവാസികളാണ്. വൃത്തിയും ഭംഗിയുമുള്ള  പരിമിതമായ വസ്ത്രധാരണം ചെയ്ത പ്രത്യേക ഹെയർ സ്റ്റൈൽ ഉള്ള മഞ്ഞ നിറമുള്ള സുന്ദരന്മാരും സുന്ദരികളും. ഭംഗിയുള്ള വസ്ത്രങ്ങളും തൊപ്പിയും സ്വയം നെയ്തുണ്ടാക്കും. മുളയും ചൂരലും കൊണ്ട് വീടുകളും, പാലങ്ങളും. നിത്യോപയോഗ വസ്തുക്കളും സ്വയം നിർമ്മിക്കാൻ വിദഗ്ദ്ധർ. നല്ല മനുഷ്യർ. മഞ്ഞു മൂടിക്കിടക്കുംപോഴും വസ്ത്രധാരണം ഇത് തന്നെ. കാലിൽ  ചെരുപ്പും ഇടില്ല. അവരുടെ സംസാര ഭാഷ എന്നാൽ ശബ്ദങ്ങളാണ്. വളരെ കുറച്ചു വാക്കുകൾ ഓരോ സന്ദർഭമനുസരിച്ചുള്ള  ശബ്ദം. അരിയിൽ നിന്നും ഉണ്ടാക്കുന്ന ഒരു തരം മദ്യം  എല്ലാവരും ഉപയോഗിക്കും. പുകവലിയും ഇഷ്ടമാണ്.  രാത്രിയിൽ ഗ്രാമങ്ങളിൽ തീ കൂട്ടിയിട്ടു പാട്ടും നൃത്തവും. നൃത്തത്തിനുള്ള പാട്ടെന്നാൽ വെറും ഒരു വരി മാത്രമേ കാണൂ. ചുവടു വയ്ക്കലും ആവര്ത്തനം തന്നെ. രാത്രി വളരെ നേരം നേർത്ത ശബ്ദത്തിലുള്ള ഈ പാട്ട് ഒഴുകി വരുന്നത് ഇപ്പോഴും ഓർമ്മയിൽ.

കച്ചിങ്കോ  ഓ ഓ          മിച്ചിങ്കോ   ഓ ഓ
നാണീമ്മോ ഓ ഓ    നാപ്പാമ്മോ ഓ ഓ
                     (ശരിയാണോ എന്നറിയില്ല.  ഇങ്ങിനെയാണു കേട്ടോർമ്മ.)

ഒരുപാട് കാര്യങ്ങൾ ഈ ഹിമവാന്റെ മക്കളിൽ നിന്നും പഠിക്കാനുണ്ട്. അവർക്കു സ്വന്തം ശാസ്ത്രവും, കലകളും, കൃഷിയും, ജീവിത രീതികളും ഉണ്ട്.

സംഗീതത്തിന് ഭാഷ വേണ്ട. പരിഷ്കാരവും വേണ്ട.  അല്ലെങ്കിൽ തന്നെ ആരാണു പരിഷ്കൃതർ.

(ഫോട്ടോ കടപ്പാട് )