2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

പാത്രങ്ങൾ



പാത്രങ്ങൾ
============
രാവിലെ നടക്കാനിറങ്ങിയതാണ്. മഴക്കാലം ഇതുവരെ എത്തിയിട്ടില്ല. വേനൽ മഴ നന്നായിരുന്നത് കൊണ്ട് രാവിലെ ചൂട് കുറവുണ്ട്. കാലവര്ഷത്തിന്റെ പ്രവചനങ്ങൾ എല്ലാം തെറ്റിച്ചു കൊണ്ട് കാലവര്ഷം. പണ്ട് കൃഷിക്കാർ ആകാശത്ത്  നോക്കിയും മറ്റു ജീവികളുടെ പെരുമാറ്റം കണ്ടും എല്ലാം കാലവര്ഷം കൃത്യമായി പ്രവചിച്ചിരുന്നു. ഉറുമ്പുകൾ ഈയാമ്പാറ്റകൾ തവളകൾ എല്ലാം മഴ വരുന്നതിനു സൂചനകൾ തന്നിരുന്നു. ഇപ്പോൾ കാലാവസ്ഥ വകുപ്പും ഉപഗ്രഹങ്ങളും ശാസ്ത്ര വിദ്യകളും ഒക്കെയുണ്ടായിട്ടും പ്രവചനങ്ങൾ തെറ്റുന്നു.

എന്തോ കാലിൽ  തട്ടി. ഒരു പ്ലാസ്റ്റിൽ കൂട്. എന്തൊക്കെയോ വെയിസ്റ്റ് കെട്ടി റോഡു വക്കിൽ ഇട്ടിരിക്കുകയാണ്. നാറ്റവുമുണ്ട്. മിക്കവാറും കോഴിക്കടയിലെ  വെയിസ്റ്റ് ആണെന്ന് തോന്നുന്നു. ചപ്പു ചവറുകളെല്ലാം പ്ലാസ്റ്റിക് കവറുകളിൽ കെട്ടി രാത്രി കാലങ്ങളിൽ റോഡു സൈഡിലും പറമ്പിലും എല്ലാം എറിഞ്ഞിട്ടു പോകുകയാണ്. വലിയ സാമുഹ്യ ദ്രോഹമാണ്  ചെയ്യുന്നത്അവനവന്റെ വീട്ടിലും വ്യാപാര സ്ഥാപനത്തിലും എല്ലാം ഉണ്ടാകുന്ന മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കാൻ എല്ലാവരും തയ്യാറാകണം. അതിനു വേണ്ട സഹായവും ശാസ്ത്രവും എല്ലാം നൽകാനുള്ള സംവിധാനവും ഉണ്ടാകണം. അത് പോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ പ്രശ്നമായിക്കൊണ്ടിരിക്കുന്നു. എവിടെയും കുപ്പികളും കവറുകളും. പ്ലാസ്റ്റിക്കുകൾ ഇല്ലാതിരുന്ന എന്റെ ചെറുപ്പ കാലം ഓർത്തു  പോയി.

അന്ന്  എല്ലാവരും കാർഷികവൃത്തിയുമായി ബന്ധപ്പെട്ടവരായിരുന്നു. പ്രധാനമായി നെൽകൃഷി. കാര്ഷിക ഉൽപന്നങ്ങൾ കൈകാര്യം ചെയ്യാനും ശേഖരിച്ചു വയ്ക്കാനും എല്ലാം പല തരം  പാത്രങ്ങളും ഉപകരണങ്ങളും ആവശ്യമായിരുന്നു. ഇതിനെല്ലാം ആവശ്യമായ അസംസ്കൃത സാധനങ്ങൾ  അന്ന് പ്രകൃതിയിൽ  നിന്നും ലഭിച്ചിരുന്നു. പ്രകൃതിക്ക് ഒരു ആഘാതവും മലിനീകരണവും ഉണ്ടാക്കാത്ത വസ്തുക്കൾ

·         പനമ്പ്  :-നെല്ലും, മറ്റു ധാന്യങ്ങളും, പയര് വര്ഗങ്ങളും എല്ലാം ഉണക്കാൻ പനമ്പ് ഉണ്ടായിരുന്നു. ആവശ്യമുള്ളപ്പോൾ നിവര്ത്തി ഇടും  ഉപയോഗം കഴിഞ്ഞു ചുരുട്ടി വയ്ക്കാം. ഈറയുടെ പൊളി മെടഞ്ഞിട്ടാണ് ഉണ്ടാക്കുന്നത്‌. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കേടാകും.

·         തഴപാ :- ഒരു തരം കൈതയുടെ ഓല (തഴ) ചീകി വെള്ളത്തിലിട്ടു സീസണ് ചെയ്തെടുക്കുന്നു. അത് മെടഞ്ഞാണ്  ഇതുണ്ടാക്കുന്നത്. കിടക്കാനും സാധങ്ങൾ ഉണക്കാനും ഉപയോഗിക്കും. രണ്ടു പായ ചേർത്ത മെത്തപായ കിടക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു. വലിപ്പം കുറച്ചു തടുക്കു ഇരിക്കാൻ വേണ്ടി ഉള്ളതാണ്.


·         കുട്ട :- ഈറ പൊളി കട്ടിയായി ചീകി മെടഞ്ഞാണ്  ഇതുണ്ടാക്കുന്നത്. പിന്നീട് ചാണകം മെഴുകി ബലവത്താക്കും. നെല്ലും മറ്റും കോരി കൊണ്ട് പോകാനാണ് ഇതുപയോഗിചിരുന്നത്.  കരിയിലയും പുല്ലും മറ്റും ശേഖരിക്കാൻ തെങ്ങോല മെടഞ്ഞുണ്ടാക്കുന്ന വല്ലം  കുട്ട ഉണ്ടായിരുന്നു.   കാട്ടു  വള്ളി, ചൂരൽ വള്ളി ഇവ മെടഞ്ഞുണ്ടാക്കുന്നതാണ് വള്ളിക്കുട്ട, ചൂരൽകുട്ട. മണ്ണ് ചുമന്നു മാറ്റാനും കയ്യാല കെട്ടാനും മറ്റുമുള്ള പുറം പണിക്കു  ഉപയോഗിക്കാം.


·         വട്ടി:- ഈറയുടെ ഘനം കുറഞ്ഞ പൊളി കൊണ്ടാണ് ഇതു മെടഞ്ഞെടുക്കുന്നത്. കുറച്ചു മാത്രം കൈകാര്യം ചെയ്യാൻ ഇതുപയോഗിച്ചു.  തഴ മെടഞ്ഞും വട്ടിയുണ്ടാക്കും

·         മുറം :- ധാന്യങ്ങളിലെ മാലിന്യം, പതിര് ഇവ വേർതിരിക്കാൻ വേണ്ടി ഉപയോഗിച്ചു. ഈറപ്പൊളി കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്.


·         ചില കായ്കൾ ഉണക്കി എടുക്കുമ്പോൾ കിട്ടുന്ന പുറം തോട്, ചിരട്ട, കുടുക്ക, തടി പാത്രങ്ങൾ   തുടങ്ങിയവയും കടുക് ജീരകം തുടങ്ങിയ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ ഉപയോഗിച്ചു. മണ്പാത്രങ്ങൾ, കല്പാത്രങ്ങൾ, കളിമണ്പാത്രങ്ങൾ, ഒട്ടു പാത്രങ്ങൾ ഭരണികൾ ഇവയൊക്കെ അന്നു ഉപയോഗത്തിലുണ്ടായിരുന്നുതേനും എണ്ണയും മറ്റും ശേഖരിച്ചു വയ്ക്കാൻ മുളം കുറ്റിയാണ് ഉപയോഗിച്ചിരുന്നത്.

·         പാള :- കിണറ്റിൽ  നിന്നും വെള്ളം കോരാൻ പാളത്തൊട്ടി, . മഴ നനയാതെ ജോലി ചെയ്യാൻ തൊപ്പി പാളചൂടുപാള ( പാളകൾ ചേർത്തു  തയ്ച്ചു പുറത്തു ചൂടി ക്കൊണ്ട് കുനിഞ്ഞു നിന്നു ഞാറു നടാനും കള പറിക്കാനും മറ്റും ഉപയോഗിച്ചു ).  കുഞ്ഞുങ്ങളുടെ ബാത്ത് ടബ്ബ് ആകാൻ പാള യോളം മറ്റൊന്നിനുമാകില്ല. കുഞ്ഞുങ്ങൾ  കിടന്നുറങ്ങിയിരുന്നതും പാളയിലാണ്. പാള വെട്ടിയുണ്ടാക്കുന്ന വിശറി. തെങ്ങിൽ നിന്നും കള്ള് ശേഖരിക്കാൻ പാള കൊണ്ടുള്ള പാത്രം ഉണ്ടായിരുന്നു. പാള അന്ന് കർഷകരുടെ മിത്രമായിരുന്നു.. കിണറ്റിൽ  നിന്നും പാളത്തോട്ടിയിൽ വെള്ളം കോരി അല്പം കുടിച്ചു നോക്കിയാൽ, വെള്ളത്തിന്റെ യഥാർത്ഥ രുചി എന്താണന്നു നമുക്ക് മനസ്സിലാകും. പാള കൊണ്ട് കരകൌശല വസ്തുക്കൾ, ഡിസ്പോസബിൾ പാത്രങ്ങൾ  ഒക്കെ ഇപ്പോൾ ഉണ്ടാക്കുന്നുണ്ട്. പ്രകൃതിയെ തിരിച്ചറിയുന്നത്‌  നന്ന്


ഒരു പാള ഒടിഞ്ഞു തണുങ്ങോടെ മുമ്പിൽ വീണപ്പോഴാണ് ചിന്തയിൽ  നിന്നുണർന്നത്‌. മഹാ വിഭവങ്ങളൊക്കെ ഇപ്പോഴും പ്രകൃതി നമുക്കു വേണ്ടി കരുതി വച്ചിട്ടുണ്ട്.  അത് കാണാതിരിക്കരുത് ഉപയോഗിക്കാൻ ശ്രമിച്ചു നോക്കാം.  

പാടാത്ത കുയിൽ

പാടാത്ത കുയിൽ
===============

ഇന്നു രാവിലെ സവാരിക്കിറങ്ങിയത് കുയിലുകളുടെ നീട്ടിയുള്ള കൂവൽ കേട്ടു കൊണ്ടാണ്. നല്ല മധുരമുള്ള ശബ്ദം. കാക്കകളുടെ ക്രാ ക്രാ ശബ്ദങ്ങളുടെ ഇടയിൽ വേറിട്ട ഗാനം. ആണ്‍കുയിലാണത്രേ കൂവുന്നത്. പെണ്‍കുയിലിനെ  ആകർഷിക്കാൻ വേണ്ടിയുള്ള ഒരു വേല.. എൻറെ ചെറുപ്പത്തിൽ  കുയിൽ കൂവുമ്പോൾ കൂടെ കൂവുമായിരുന്നു. അപ്പൊ കുയിൽ വാശി കേറി ഉച്ചത്തിൽ കൂവും. കൂവൽ മത്സരം പോലെ.. കൂ..ഊൗ ........ കൂ .ഊൗ

വഴിയിലുള്ള ഒരു മാവിൻചില്ലയിൽ ഒരു ആണ്‍ കുയിൽ ഒറ്റക്കിരിയ്ക്കുന്നതു കണ്ടു. മുഖത്ത് വല്ലാത്ത ദുഃഖം ഉണ്ടെന്നു തോന്നി. ഞാൻ ചോദിച്ചു. നീ മാത്രം  എന്തേ പാടാതെ ഒറ്റയ്ക്ക് ദുഃഖിച്ചിരിക്കുന്നു. വീണ്ടും വീണ്ടും  ചോദിച്ചപ്പോൾ കുയിൽ തൻറെ കഥ പറഞ്ഞു.:-

എനിക്കു കുയിലിന്റെ പാട്ടു പാടാൻ അറിയില്ല. എനിക്കു ഇണയോ  കൂട്ടുകാരോ  ഇല്ല.
ഞാൻ ജനിച്ചത്‌ കാക്ക കൂട്ടിൽ. കണ്ണ് തുറന്നപ്പോൾ കണ്ടവരെ അച്ഛനെന്നും അമ്മയെന്നും വിളിച്ചു. കൂടെ മുട്ട വിരിഞ്ഞിറങ്ങിയവരെ സഹോദരങ്ങളാക്കി. അച്ഛനും അമ്മയും ഭക്ഷണം തേടി പോകും. വരുന്നത്  ഞങ്ങൾക്കുള്ള തീറ്റയുമായാണ്. അരിയും, പുഴുക്കളും, അപ്പ കഷണങ്ങളും എല്ലാം നല്ല സ്വാദുള്ളത്. ഞങ്ങളുടെ ഓരോരുത്തരുടെയും വായിൽ തീറ്റ വച്ചു തരും.

ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നു. അമ്മ ഞങ്ങളെ പറക്കാൻ പഠിപ്പിച്ചു. കുറച്ചു മുതിർന്നപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത് ഞങ്ങളിൽ രണ്ടു പേരുടെ ശബ്ദം വ്യത്യാസമുണ്ടെന്നും ഞങ്ങൾ രണ്ടു പേർ കുയിൽ കുഞ്ഞുങ്ങളാണെന്നും. മറ്റേ കുയിൽ സഹോദരൻ എന്നോട് പറഞ്ഞു. വാ നമുക്ക് ഇവിടെ നിന്നും പറന്നു പോകാം. അതിനുള്ള സമയമായി എന്ന്.  പക്ഷെ എനിക്കു എൻറെ അച്ഛനമ്മമാരെയും കാക്ക സഹോദരരേയും വിട്ടു പോകാൻ മനസ്സുണ്ടായില്ല. എൻറെ ശബ്ദം കാക്ക കുഞ്ഞിൻറെ ശബ്ദം  ആക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.  പക്ഷെ സാധിച്ചില്ല   ക്രാ ക്രാ.. ക്രാ ക്രാ.  

ഞങ്ങൾക്കെല്ലാം പ്രായപൂർത്തിയായപ്പോൾ ഞങ്ങളോടെല്ലാം കൂടു  വിട്ടു പറന്നു പോയ്ക്കൊള്ളാൻ അമ്മ പറഞ്ഞു. ഞാൻ എൻറെ ഇണയെ തേടി  പറന്നു.  പക്ഷെ പെണ്‍കാക്കകൾ  എന്നെ കൂടെ കൂട്ടിയില്ല. കുയിലിൻറെ പാട്ട് അറിയാത്തതു കൊണ്ട് പെണ്‍കുയിലുകളും കൂടുന്നില്ല. എനിക്ക് കാക്കയാകാൻ  പറ്റിയില്ല.  കുയിലാകാൻ ഞാൻ ശ്രമിച്ചതുമില്ല.  അതുകൊണ്ട് എനിക്ക് കൂട്ടുകാരും നാട്ടുകാരും ഇല്ലാതായി. അങ്ങിനെ ഞാൻ ഒറ്റയായി. ജീവിതം മടുത്തു.. ഇനി ഞാൻ എന്ത് ചെയ്യണം ?”

സ്വന്തം പാട്ട് പാടാനറിയാത്ത ആ കുയിലിനു കൊടുക്കാൻ ഒരു മറുപടി ഇല്ലാഞ്ഞത് കൊണ്ട് ഞാൻ മുൻപോട്ടു നടന്നുകഷ്ടം അവനു കാക്കയാകാനൊ കുയിലാകാനൊ കഴിഞ്ഞില്ല. അപ്പോഴും ദൂരെ എവിടെയോ നിന്നു ഏതോ ആണ്‍കുയിൽ തൻറെ ഇണയെ കൂകി വിളിക്കുന്നത്‌ കേട്ടു. കൂൂൂൂ ... .........      കൂൂൂൂ ...

(ഗുണപാഠം.:- സ്വന്തം ഭാഷയെയും  സംസ്കാരത്തെയും  തിരസ്കരിച്ചാൽ  നാം ആരുമല്ലാതാകും. അന്യ നാട്ടിൽ ജനിച്ചു വളര്ന്നവരും മാതൃഭാഷയും സംസ്കാരവും പഠിക്കുന്നത് നന്ന്. കാരണം അന്യ ഭാഷയും സംസ്കാരവും എന്നും അന്യമായിരിക്കും)


നട നട കാളെ

നട നട കാളെ
==============
മഴക്കാലത്തു റോഡിലിറങ്ങി നടപ്പ് വലിയ പ്രയാസമാണ്. എപ്പോഴാ മഴ ഇരച്ചു വരുന്നതെന്നറിയില്ല. രാവിലെ മഴ നനഞ്ഞാൽ നല്ല തണുപ്പായിരിക്കും. ചെറുപ്പത്തിൽ മഴ നനയാൻ വലിയ ഇഷ്ടമായിരുന്നു. മഴക്കാലമായാൽ കുളിയെല്ലാം മഴയത്തുതന്നെ. റോഡിലെല്ലാം വെള്ളം കെട്ടി കിടക്കുന്നു. . മഴക്കാലത്ത് ചെളിവെള്ളത്തിൽ ചവുട്ടിയാൽ എലിപ്പനി വരാൻ സാദ്ധ്യതയുണ്ടെന്ന് പറയുന്നു. മനുഷ്യൻ പുതിയ ചികിത്സകൾ കണ്ടു പിടിക്കുന്നതിനനുസരിച്ചു പുതിയ രോഗങ്ങളും വരുന്നുണ്ട്.
പെട്ടെന്നാണ് ഒരു ടിപ്പർ ലോറി ദേഹത്തെല്ലാം ചെളി വെള്ളം തെറിപ്പിച്ചു കൊണ്ട് പാഞ്ഞു പോയത്. കൊടിയേറ്റം സിനിമയിൽ ഗോപി പറയുന്ന പോലെ " എന്തോരു സ്വീഡ് ". ചെളി തട്ടി കളഞ്ഞു കൊണ്ട് നടന്നു. ഇപ്പോൾ റോഡിൽ ഏതെല്ലാം തരത്തിൽ എന്തുമാത്രം വാഹനങ്ങൾ. പഴയ കാലം ഓർമ്മ വന്നു. ഈയിടെയായി എന്ത് കാണുമ്പോഴും പഴയ കാര്യങ്ങൾ മനസ്സിൽ കടന്നു വരുന്നു. വയസ്സനായത് കൊണ്ടായിരിക്കും. 

എന്റെ ചെറുപ്പത്തിൽ തന്നെ ഇവിടെ റോഡുണ്ടായിരുന്നു. കുണ്ടും കുഴിയും കല്ലും കട്ടയും എല്ലാമുള്ള ടാറിടാത്ത റോഡ്. കൂടുതലും കാള വണ്ടിയായിരുന്നു വാഹനങ്ങൾ. രണ്ടു കാളകളെ കെട്ടിയ വണ്ടികളും ഒറ്റ കാള വണ്ടികളും. ചിലതിനു മുകളിൽ തുറന്നു കിടക്കും. വൃത്തിയായി പനമ്പ് കൊണ്ട് കെട്ടിയടച്ച വണ്ടികളും ഉണ്ടായിരുന്നു. ചുരുക്കമായി ചില വില്ലു വണ്ടികൾ ഉണ്ടാകും. കുലുക്കം കുറയ്ക്കാനായി അടിയിൽ ബസ്സിനും മറ്റുമുള്ള പോലെ പ്ലേറ്റ് വച്ച സ്പ്രിംഗ് കാണും. സ്വകാര്യ യാത്രക്ക് മേലാളന്മാർ ഉപയോഗിക്കുന്നതാണ്. രാത്രിയിൽ ഭാരം കയറ്റിയ കാളവണ്ടികൾ ടക് ടക് ശബ്ദം ഉണ്ടാകി കൊണ്ട് പോകും. കാളയുടെ കുടമണി ഒച്ചയുമുണ്ടാകും. വണ്ടി ഓടിക്കുന്നവർ തമ്മിൽ ഉച്ചത്തിൽ സംസാരിക്കുകയോ നാടൻ പാട്ടുകൾ പാടുകയോ ചെയ്യും.
സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ഏതെങ്കിലും കാള വണ്ടിയുടെ പുറകിൽ പിടിച്ചു കൊണ്ട് നടക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. വണ്ടിക്കാരൻ ഇടക്കിടക്ക് ഭീഷണി പ്പെടുതികൊണ്ടിരിക്കും. വണ്ടി ക്കാളകൾ പോകുന്ന പോക്കിൽ തന്നെ ചാണകം ഇടുകയും മൂത്രം ഒഴിക്കുകയും ചെയ്യും. വളഞ്ഞു പുളഞ്ഞു പോകുന്ന വര കുറച്ചു നേരത്തേക്ക് റോഡിൽ തെളിഞ്ഞു കിടക്കും.. കാള മൂത്രം പോലെ എന്ന ഒരു പഴം ചൊല്ലും ഉണ്ട്. സ്കൂളിൽ പോകുന്ന വഴി ചാണകം ചവുട്ടിയാൽ അടി ഉറപ്പാണ്. അതിനുള്ള പരിഹാരം പാഞ്ചി യുടെ ഇലകൾ കൂട്ടി കെട്ടി വയ്ക്കുന്നതാണ്.

സ്കൂളിലെ ചില സാറന്മാർക്ക് സൈക്കിൾ ഉണ്ടായിരുന്നു. ഞങ്ങൾ നടന്നു പോകുന്നതിന്റെ ഇടയ്ക്കു കൂടി മണി അടിച്ചു കൊണ്ട് പോകും. മോട്ടോർ സൈക്കിൾ വലിയ അത്ഭുതമായിരുന്നു. ഗുട്ട് ഗുട്ട്എന്ന് ശബ്ദം ഉണ്ടാക്കി കൊണ്ട് വല്ലപ്പോഴും പോകുന്നത് നോക്കി നി ൽക്കാരുണ്ട്…… (ദില്ലിയിൽ ബൈക്കിൽ ഫിറ്റ് ചെയ്തിട്ടുള്ള റിക്ഷാ കണ്ടിട്ടുണ്ട്. അതിൽ നാലഞ്ചു പേരെ ഇരുത്തിക്കൊണ്ട് പോകും.അവിടെ അതിനെ "ഫട്ട് ഫട്ട്" എന്നാണു വിളിക്കുന്നത്. സൈക്കിളിൽ ഉറപ്പിച്ച റിക്ഷ വടക്കേ ഇന്ത്യ യിൽ എല്ലായിടത്തും കണ്ടിട്ടുണ്ട്)..

അന്ന് PNN സ്വരാജ്, ചന്ദ്രിക തുടങ്ങി കുറച്ചു ബസ് സർവീസ് ഉണ്ടായിരുന്നു. ചെറിയ വണ്ടികൾ. നീളമുള്ള മൂക്ക്. സൈഡിലെങ്ങും ബോഡി ഉണ്ടാകില്ല. പൈപ് കൊണ്ടുള്ള ഫ്രെയിം മാത്രം . വണ്ടിക്കകത്തിരിക്കുന്നവരെ മൊത്തത്തിൽ കാണാം. പെട്രോൾ വണ്ടികളാണ്. ബസ്സിലെ കിളി ഒരു വളഞ്ഞ കമ്പിയിട്ട് കറക്കി ആണ് എഞ്ചിൻ സ്റ്റാർട്ട് ചെയ്തിരുന്നത്. ഇടക്കങ്ങിനെ പൊടി പറത്തിക്കൊണ്ടു പോകുന്നത് ഒരു കാഴ്ചയായിരുന്നു. മഴക്കാലമായാൽ മുകളിൽ നിന്നും താഴെ വരെ ടാ ർപ്പായ താഴ്ത്തിയിടും. വണ്ടി പോകുമ്പോൾ അത് രണ്ടു വശത്തേക്കും പറക്കുന്നത് കാണുമ്പോൾ പരുന്തു പറക്കും പോലെ തോന്നും. 

ഒരു ലോ ഫ്ലോർ ബസ്സ് വരുന്ന ശബ്ദം കേട്ടപ്പോൾ ഓർമ്മകളിൽ നിന്നും ഉണ ർന്നു.. വെള്ളം തെറിക്കാതിരിക്കാൻ ഞാൻ ഒഴിഞ്ഞു മാറി നിന്നു.

നട നട കാളെ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട (ONV)